Posted on Monday, 17 October 2011
പ്രകൃതി ജീവനശാസ്ത്രം ഒരു സാങ്കേതിക ശാസ്ത്രമോ ഏതെങ്കിലും വിദഗ്ധന് മാത്രം കൈകാര്യം ചെയ്യാവുന്ന ശാസ്ത്രമോ അല്ല. സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏത് സാധാരണക്കാരനും ഉപയുക്തമാക്കുവാന്‍ പറ്റുന്ന ഒരു ശാസ്ത്രമാണത്. പ്രകൃതിയെ മനസ്സിലാക്കി പ്രകൃതിയിലെ വിഭവങ്ങളെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ജീവിതരീതിയാണിതെന്നു പറയാം. പ്രകൃതിയിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൂടാതെ ആകാശം, വായു,സൂര്യപ്രകാശം, ജലം എന്നിവയുടെ പരിശുദ്ധ അംശങ്ങള്‍ വേണ്ട സമയത്ത് വേണ്ട അളവില്‍ ശരീരത്തിനു സ്വീകരിക്കാന്‍ കഴിയണം. ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരമാണെന്നും, ആഹാരം തന്നെയാണ് ഔഷധമെന്നും തിരിച്ചറിവണ്ടാകണം. ഹിംസാത്മക പ്രവര്‍ ത്തനങ്ങളൊഴിവാക്കി ജീവശക്തിയുടെ അമിത വിനിയോഗം തടയണം. ഇങ്ങനെ ലളിതവും, സന്തോഷപൂര്‍ണ്ണവുമായ ഒരു ജീവിതത്തിലൂടെ മനുഷ്യന്റെ പൂര്‍ണ്ണാവസ്ഥയെ അനുഭവിച്ചറിയുവാനാണ് പ്രകൃതി ജീവനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.
പ്രകൃതിയിലേക്കു നോക്കു - സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ അറിയൂ, ഹൃദയത്തിന്റെ സ്പന്ദനം പോലെ ഒരു പ്രത്യേകതാളത്തലല്ല എല്ലാം ചലിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

മനുഷ്യന്റെ ശരിയായ ഭക്ഷണം എന്താണ്? അത് എങ്ങിനെ കഴിക്കണം? എപ്പോഴെല്ലാം കഴിക്കണം?എന്ന അറിവാണ് പ്രകൃതി ജീവനത്തിന്റെ കാതലായ ഭാഗം.മനുഷ്യ ന്റെ ശരീരഘടനയനുസരിച്ച് പ്രകൃതി വിധിച്ചിട്ടുളള ഭക്ഷണങ്ങളാണ് പച്ചക്കറികളും, ഫലങ്ങളും, അണ്ടിപരിപ്പുകളും. പച്ചക്കറികളില്‍ പച്ചയായി കഴിക്കാവുന്നവയ്ക്കും, ഇലവര്‍ഗ്ഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ട്. അന്നജം കുറഞ്ഞ കിഴങ്ങു വര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫലങ്ങളില്‍ എല്ലാ പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടും ; പുളിയുളള ഫലങ്ങള്‍ക്കാണ് ശരീരത്തിനു കൂടുതല്‍ ക്ഷാരാംശം നല്‍കാന്‍ കഴിയുന്നത്. അണ്ടി വര്‍ഗ്ഗങ്ങളില്‍ ഒരു പൂര്‍ണ്ണാഹാരമായി നാളികേരവും ഉള്‍പ്പെടും.
ഈ പറഞ്ഞ അവശ്യഭക്ഷണങ്ങളുടെ കുറവുളളപ്പോള്‍ ആവശ്യത്തിനു കഴിക്കാവുന്ന ഭക്ഷണങ്ങളായാണ് ധാന്യങ്ങള്‍, കിഴങ്ങുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവയെ കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട് . ധാന്യങ്ങള്‍-തവിടു കളയാതെ ഉപയോഗിക്കണം, മുളപ്പിച്ചു കഴിക്കുന്നത് കൂടുതല്‍ നന്ന്. കിഴങ്ങുകള്‍ തൊണ്ടു കളയാതെ ഉപയോഗിക്കാവുന്നത് അങ്ങനെ തന്നെ ഉപയോഗിക്കണം.ധാന്യത്തോടൊപ്പം അമിതമായി കഴിക്കുന്നത് നന്നല്ല. പയര്‍-പച്ചയായി തൊണ്ടു കളയാത്തത് ഉത്തമം, അല്ലെങ്കില്‍ പരിപ്പാക്കാതെ മുളപ്പിച്ച് ഉപയോഗിക്കാം . പാല്‍-കറന്ന ഉടനെ പഞ്ചസാര ഇടാതെ തിളപ്പിക്കാതെ കഴിക്കുന്നതാണുത്തമം.
ഇവയല്ലാതെ ഇന്നു മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളിലേറിയ ഭാഗവും മനുഷ്യശരീരത്തിനു ദോഷം വരുത്തുന്ന അനാവശ്യവസ്തുക്കളാണ്. പഞ്ചസാര,മൈദ, വനസ്പതി എണ്ണകള്‍, മാംസം, മത്സ്യം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി സാധനങ്ങള്‍,ടിന്‍ഫുഡ്സുകള്‍, അച്ചാറുകള്‍, മസാലകള്‍, പഴകിയ ഭക്ഷണങ്ങള്‍, ചോക്കലേറ്റുകള്‍, മിഠായികള്‍, ഐസ്ക്രീമുകള്‍, ശീതളപാനീയങ്ങള്‍, ചായ, കാപ്പി, ലഹരി പാനീയങ്ങള്‍ ഉത്തേജക വസ്തുക്കള്‍ ടോണിക്കുകള്‍ തുടങ്ങി എല്ലാ കൃത്രിമഭക്ഷ്യ പദാര്‍ത്ഥങ്ങളും ഇവയില്‍പ്പെടും.
ശരീരത്തിന്റെ അകത്തെ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക താളത്തില്‍ നടക്കുമ്പോള്‍ അതിനനുയോജ്യമായ ഒരു നിഷ്ഠയും താളവും നാം ചെയ്യുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും (ഭക്ഷണം, ശ്വാസോച്ഛോസം, വിശ്രമം, വിസര്‍ജ്ജനം) ഉണ്ടാവേണ്ടതല്ലേ. ഈ താളക്രമംവും നിഷ്ഠയും തന്നെയല്ലെ മനുഷ്യന്റെ ആരോഗ്യത്തിന്റെ  രഹസ്യവും.


കൂടാതെ ഭക്ഷണം എപ്പോള്‍ എങ്ങിനെ കഴിക്കണം എന്നതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.
1. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക
2. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം.
3. മൂന്നു നേരത്തില്‍ കൂടുതല്‍ ഭക്ഷണം ആവശ്യമില്ല. അതിലൊരു നേരത്തേത് പഴവര്‍ഗ്ഗങ്ങള്‍ മാത്രമായിരിക്കണം.
4. ശരീരത്തിനു ക്ഷീണമോ അസുഖമോ തോന്നുമ്പോഴും ക്ഷോഭിച്ചിരിക്കുമ്പോഴും ഭക്ഷണം ഒഴിവാക്കണം.
5. കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ വേണം ഭക്ഷണം കഴിക്കാന്‍
6. ഭക്ഷണം ഒരിക്കലും അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
7. ദാഹിക്കുമ്പോള്‍ വെളളം കുടിക്കാനും ഭക്ഷണത്തോടൊപ്പം വെളളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
8. അലൂമിനിയപാത്രങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ഉപയോഗിക്കരുത്.
9. ഭക്ഷണം പാകം ചെയ്യുന്നതിന് ഉപ്പ്, പുളി, മുളക്, എണ്ണ, മസാലകള്‍ എന്നിവയുടെ ഉപയോഗം ആവുന്നത്ര കുറയ്ക്കണം.
10. പാകം ചെയ്ത ഭക്ഷണം 3 മണിക്കൂറിനുളളില്‍ കഴിച്ചിരിക്കണം.
11. രാത്രി 8 മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം.
12. പഴങ്ങളോടൊപ്പം അണ്ടി വര്‍ഗ്ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല.
13. മധുരത്തിന് ചക്കര, കരിപ്പട്ടി, ശര്‍ക്കര, തേന്‍ എന്നിവയും - എരിവിന് ഇഞ്ചി, കുരു കളഞ്ഞ പച്ചമുളക് എന്നിവയും - പുളിക്ക് - മോര്, ചെറുനാരങ്ങ, മാങ്ങ, തക്കാളി എന്നിവയും മാത്രം ഉപയോഗിക്കുക.
ദിവസവും കുറച്ചു സമയം ഇളംവെയില്‍ കൊളളുന്നതും ശുദ്ധവായു ശ്വസിക്കുന്നതും രണ്ടു നേരം തണുത്ത വെളളത്തില്‍ കുളിക്കുന്നതും മാസത്തില്‍ ഒന്നോ രണ്ടോ ദിവസം കരിക്കിന്‍ വെളളവും പഴച്ചാറുകളും മാത്രം കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതും ദേഹാദ്ധ്വാനം ഇല്ലാത്തവര്‍ ലളിതമായ വ്യായാമം ശീലിക്കുന്നതും ആരോഗ്യം വീണ്ടെടുക്കുന്നതിന് കൂടുതല്‍ സഹായകമാണ്.
ഓരോ വ്യക്തിയും പ്രകൃതി ജീവനത്തിന്റെ ഈ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുത്താല്‍, ആരോഗ്യകരമായ ഒരു കുടുബജീവിതം സാദ്ധ്യമാവുമെന്നു മാത്രമല്ല, കുടുബാംഗങ്ങള്‍ക്കാര്‍ക്കെങ്കിലും ഏതെങ്കിലും അസുഖം പിടിപ്പെട്ടാല്‍ തന്നെ ഡോക്ടര്‍മാരുടേയോ, ആസ്പത്രികളുടേയോ സഹായമില്ലാതെ വളരെ ലളിതമായ പ്രകൃതി ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാന്‍ കഴിയുകയും ചെയ്യും.
താളം തെറ്റിച്ച ജീവിതരീതി / ശൈലി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും അത് അനാരോഗ്യത്തിനും  രോഗത്തിനും വഴിയൊരുക്കുമെന്നും കരുതുന്നതില്‍ എന്താണ് തെറ്റ് ? ഇതിലേയ്ക്കുളള ഒരു വഴികാട്ടിയാണ് പ്രകൃതിജീവനം / പ്രകൃതിജീവനശാസ്ത്രം.
പ്രകൃതി ചികിത്സയില്‍ രോഗങ്ങളെ പ്രകടരോഗങ്ങള്‍, കഠിനരോഗങ്ങള്‍, മാരകരോഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. മനുഷ്യന്‍ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഭക്ഷിക്കുകയും അനാരോഗ്യപ്രവൃത്തികളില്‍ വ്യാപൃതനാവുകയും ചെയ്യുമ്പോള്‍, ശരീരത്തില്‍ വിഷമയമായ വസ്തുക്കള്‍ വര്‍ദ്ധിക്കുന്നു. ഈ മാലിന്യങ്ങളെ തലവേദന, ജലദോഷം, പനി, ചുമ, ഛര്‍ദ്ദി, വയറിളക്കം, ത്വക്രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ വഴി ശരീരത്തിലെ നവദ്വാരങ്ങളിലൂടെ വിസര്‍ജ്ജിക്കുന്നു. ഇതാണ് പ്രകടരോഗങ്ങള്‍. മരുന്നിന്റെയും, വൈദ്യന്റെയും ആവശ്യം പ്രകടരോഗങ്ങള്‍ക്കില്ല. ഇളനീരും, നേര്‍പ്പിച്ച പഴച്ചാറുകളും കഴിച്ച് ശരീരത്തിന് പൂര്‍ണ്ണവിശ്രമം കൊടുത്താല്‍ വിസര്‍ ജ്ജനപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടക്കുകയും, ശരീരം ആരോഗ്യാവസ്ഥ വീണ്ടടുക്കുകയും ചെയ്യും. ഇവിടെ വിഷാംശത്തെ നീക്കം ചെയ്യുന്നതിന് ശരീരം സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗത്തെ സഹായിക്കുക മാത്രമാണ് പ്രകൃതി ചികിത്സയിലൂടെ സാദ്ധ്യമാക്കുന്നത്. അല്ലാതെ ഇതിനെ ഒരു രോഗമായി ഒരിക്കലും കണക്കാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഇതല്ലാതെ ശരീരത്തിന്റെ വിസര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നുകളുടെ സഹായത്താല്‍ തടസ്സം സൃഷ്ടിച്ചാല്‍ രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കിലും, മാലിന്യങ്ങളെ പുറം തള്ളാന്‍ കഴിയാതെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും പിന്നീട് നിര്‍ത്തി വെയ്ക്കേണ്ടതായി വരും. ഇതുമൂലം മൈഗ്രെയിന്‍, ആസ്തമ, ബ്രോങ്കയിറ്റീസ്, പ്രമേഹം,അര്‍ശ്ശസ്, അള്‍സര്‍, അമീബിയാസിസ്സ്, കൊളൈറ്റീസ്, സോറിയാസിസ്, അപ്പന്റിസൈറ്റിസ്, ഹെര്‍ണിയ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, നടുവേദന, വാതരോഗം പോസട്രാറ്റീസ്, ഗ്യാസ്ട്രൈറ്റീസ്, വെരിക്കോസ് വെയിന്‍, എക്സിമ, അനീമിയ, ആര്‍ത്തവകാലരോഗങ്ങള്‍, ഓസ്റിയോപൊറോസീസ് തുടങ്ങിയ കഠിനരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഇങ്ങിനെയുളള കഠിനരോഗാവസ്ഥയില്‍ അരി ഭക്ഷണം ഉച്ചയ്ക്ക് ഒരു നേരമായി കുറയ്ക്കുകയും രാവിലെ പഴങ്ങളും, രാത്രി മുളപ്പിച്ച ധാന്യങ്ങളും, പച്ചയും വേവിച്ചതുമായ പച്ചക്കറികളും മാത്രമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി പ്രകൃതിജീവിനം അനുഷ്ഠിച്ചാല്‍ മരുന്നുകളുടെ സഹായമില്ലാതെ ക്രമേണ രോഗാവസ്ഥയില്‍ നിന്നും മോചനം നേടാം.
എന്നാല്‍ ശരീരത്തെ രക്ഷിക്കാനായി ജീവശക്തി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ രോഗമായി തെറ്റിദ്ധരിച്ച് വിഷമയമായ മരുന്നുകള്‍കൊണ്ട് അടിച്ചമര്‍ത്തി വീണ്ടും തെറ്റായ ജീവിതരീതി തുടരുകയും ചെയ്താല്‍ അത് ക്ഷയം, കുഷ്ഠം, അര്‍ബുദം, കരളിനേയും പ്ളീഹയേയും ബാധിക്കുന്ന രോഗങ്ങള്‍,പാര്‍ക്കിന്‍സണ്‍സ് ഡീസീസ്സ്, പോളിയോ,  എയ്ഡ്സ്, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് വഴി ഒരുക്കും.
ഈ അവസ്ഥയില്‍ സ്റാര്‍ച്ച് പൂര്‍ണ്ണമായും ഉപേക്ഷിച്ച് കരിക്ക്, വെജിറ്റബിള്‍സ്, പഴങ്ങള്‍,  പഴച്ചാറുകള്‍,  അണ്ടിപരിപ്പുകള്‍,  മുളപ്പിച്ച  ധാന്യങ്ങള്‍, തുടങ്ങി  വേവിക്കാത്ത ഭക്ഷണം മാത്രം കഴിച്ച് ജീവിതരീതിയില്‍ മാറ്റം വരുത്തിയാല്‍ പൂര്‍ണ്ണആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ മരുന്നിന്റെ സഹായമില്ലാതെ രോഗത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ കാലം ജീവിതം സാദ്ധ്യമാവും; ഇങ്ങിനെ പ്രകൃതി ജീവനം നയിക്കുമ്പോള്‍ പനി, വയറിളക്കം, ത്വക് രോഗങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ അതുവഴി വിസര്‍ജ്ജിക്കപ്പെടുകയും മാരകരോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമോചനം ലഭിക്കുകയും ചെയ്യും.
ഇവിടെ നാം അംഗീകരിക്കേണ്ടുന്ന ഒരു കാര്യം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടത്തുവാനുളള അറിവും, കഴിവും ശരീരത്തില്‍ത്തന്നെ കുടികൊളളുന്ന ജീവശക്തിയ്ക്കുണ്ട് എന്നതാണ്. എന്നാല്‍ ശരീരത്തിന് നാം നല്‍കുന്ന അധികജോലികള്‍ ജീവശക്തിയെ ക്ഷയിപ്പിക്കുകയും അതുമൂലം ശരീരത്തിന്റെ ദൈനംദിന ജോലികള്‍ നടക്കാതെ വരുകയും ചെയ്യുന്നു. പ്രകൃതി ജീവനത്തിലെ ചിട്ടയായ ജീവിതക്രമം ജീവശക്തിയുടെ അദ്ധ്വാനഭാരം കുറയ്ക്കുകയും, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ഇടയാക്കുകയും, അങ്ങനെ ആരോഗ്യം വീണ്ടെടുക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. രോഗം എന്നത് ആരോഗ്യത്തിന്റെ കുറഞ്ഞ അവസ്ഥാ വിശേഷത്തെ സൂചിപ്പിക്കുന്ന ഒന്നാണെന്നും ആരോഗ്യത്തിന്റെ നിലവാരം ഉയരുന്നതിനനുസരിച്ച് രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യും എന്നനുഭവപ്പെടുന്നു.ശരീരത്തിന്റെ ആരോഗ്യാവസ്ഥ വീണ്ടെടുക്കുവാന്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ജീവശക്തിതന്നെ ലക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതായത് രോഗം ഉണ്ടാക്കുന്നതും രോഗം ഇല്ലാതാക്കുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ശക്തി തന്നെ എന്ന്. ഇതു കൊണ്ടായിരുന്നിരിക്കണം പ്രകൃതി ചികിത്സയെ ഒരു ദൈവിക ശാസ്ത്രമായി ആചാര്യ ലക്ഷ്മണശര്‍മ്മയും ശ്രീ. സി. ആര്‍. ആര്‍ വര്‍മ്മയുടെ ഗുരുനാഥനായ ആചാര്യസ്വാമിനാഥന്‍ജിയും ഒക്കെ വിശേഷിപ്പിച്ചിട്ടുളളത്. 
ഇനി സാധാരണയായനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രകൃതി ജീവനം അനുഷ്ഠിക്കുന്നവര്‍ എന്താണു ചേയ്യേണ്ടത് എന്നുകൂടി മനസ്സിലാക്കാം.
ജലദോഷം - ഇളനീര്‍, പഴച്ചാറുകള്‍ മാത്രം കഴിച്ച് വിശ്രമം. പച്ചവെളളം കൊണ്ട് തലകഴുകുക, ഇടവിട്ടിടവിട്ട് മുഖവും കഴുകുക. കുളിരുണ്ടെങ്കില്‍ കമ്പിളി കൊണ്ട് പുതച്ചു വിശ്രമിക്കുക.
തലവേദന - പരുത്തി തുണി നനച്ചു പിഴിഞ്ഞു നെറ്റിയിലിടുക. ഈറന്‍ തോര്‍ത്തു മുണ്ടുകൊണ്ട് തലപൊതിഞ്ഞു ചുറ്റുക. ഛര്‍ദ്ദി വന്നാല്‍ കാഞ്ഞ വെളളം കഴിച്ച് ഛര്‍ദ്ദിപ്പിക്കുക. വേദനയില്‍ നിന്നും പൂര്‍ണ്ണമോചനം ലഭിക്കുന്നതുവരെ ഭക്ഷണം ഒഴിവാക്കുക.
പനി - ഇളനീര്‍, പഴച്ചാറുകള്‍ മാത്രം കഴിച്ചു മാനസ്സികവും, ശാരീരികവുമായ വിശ്രമം. തലയിലും വയറ്റത്തും 10” വീതിയില്‍ തോര്‍ത്തുമുണ്ട് നനച്ചു പിഴിഞ്ഞ് 20 മിനിട്ട് ഇടവിട്ട് പനി കുറയുന്നതുവരെ ചുറ്റണം.
വയറിളക്കം - ശുദ്ധജലവും, കരിക്കിന്‍ വെളളവും മാത്രം കഴിച്ച് വിശ്രമിക്കുക. അടിയന്തിരാവസ്ഥയില്‍ ദേഹമാസകലം ചൂടുവെളളം ഒഴിച്ച് ധാരയിടുക, മാറിയില്ലെങ്കില്‍ നേര്‍പ്പിച്ച മോരില്‍ പുളിയാറില/മാതളനാരങ്ങയുടെ തൊലി അരച്ചു ചേര്‍ത്തു കഴിക്കുക. ഇത് ആദ്യം തന്നെ കഴിക്കാന്‍ ശ്രമിക്കരുത്.
ചര്‍ദ്ദി - ചൂടുവെളളം കൊടുത്ത് വീണ്ടും ഛര്‍ദ്ദിപ്പിക്കുക. പൂര്‍ണ്ണവിശ്രമം. ഛര്‍ദ്ദി മാറി 12 മണിക്കൂര്‍ കഴിഞ്ഞ് പച്ചവെളളം, ഇളനീര്‍, പഴച്ചാറോ, കഴിച്ച് തുടങ്ങാം.
മുറിവ് /ചതവ് - കഴുകി വ്യത്തിയാക്കി പരുത്തിതുണി നനച്ചു പിഴിഞ്ഞു ചുറ്റുക. പഴുപ്പിന്റെ ലക്ഷണം കണ്ടാല്‍ ഭക്ഷണത്തില്‍ സ്റാര്‍ച്ച് ഒഴിവാക്കുക.
മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ മാറിയാല്‍ ഉടനെ ഭക്ഷണം കഴിക്കരുത്. പഴങ്ങള്‍, വെജിറ്റബിള്‍സ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിച്ച് ദഹനം ഉറപ്പാക്കിയതിനുശേഷം മാത്രം അരിഭക്ഷണം കഴിച്ചു തുടങ്ങാം.
ഓരോ രോഗത്തിന്റെയും ചികിത്സാരീതികള്‍ വിശദമായി അറിയുന്നതിനും സ്വയം പരീക്ഷിച്ചു ബോദ്ധ്യപ്പെടുന്നതിനും ശ്രീ. സി.ആര്‍. ആര്‍ വര്‍മ്മ രചിച്ചിട്ടുളള പുസ്തകങ്ങള്‍ വായിക്കുക.
ബന്ധപ്പെടാവുന്ന ടെലഫോണ്‍ നമ്പറുകള്‍ : 9946138337,0484  2803336
വി.കെ. ഗോപി
Read More